Friday, April 1, 2016

നാളെ




കളകളം പാടുന്നൊരരുവി തന്‍ ചാരെ
ഇനിയെന്ന് കാണുമീ കൈതോലകള്‍?
കൈതോല നെയ്തൊരു പായതന്‍ മേലെ
ഇനിയെന്ന് നിദ്രയെ പുല്‍കീടും ഞാന്‍?
ഞാനെന്നുമോര്‍ക്കുന്ന കുയിലിന്‍റെ നാദം
ഇനിയെന്ന് കേള്‍ക്കുമെന്‍ കുഞ്ഞാറ്റകള്‍?
കുഞ്ഞാറ്റ പാടുമീ പാട്ടിന്‍റെ വരികളില്‍
പച്ചപ്പുകള്‍ക്കിന്നു സ്ഥാനമില്ല!
സ്ഥാനം കൊടുക്കേണ്ട ഞാനെന്ന ഭാവം
പച്ചപ്പുകള്‍ വെട്ടി മാറ്റുന്നിതാ!
മാന്ത്രിക കൈകളാല്‍ കുന്നുകള്‍ മേടുകള്‍
സമതലം ആക്കുന്നു നമ്മളിന്നു!
തെളിനീര് ടാങ്കറില്‍ വാങ്ങുന്ന കാഴ്ചകള്‍
കുഞ്ഞാറ്റ ഓര്‍ക്കേണ്ട ബാല്യകാലം!
മീന മാസത്തിന്‍റെ ചൂടിന്‍റെ ശൌര്യം
നാളുകള്‍ കൊഴിയുമ്പോൾ  എറീടുന്നു!
ഒരു തുള്ളി ദാഹജലത്തിനായി ലക്ഷങ്ങള്‍
കോടികള്‍ നല്‍കുന്ന നേരമെത്തും!
നേരമെത്താനായി കാത്തുനില്‍ക്കാതെ നാം
കൈകോര്‍ത്തിടാം  നല്ല നാളുകള്‍ക്കായി!
നാളെകള്‍ക്കായി ഞാന്‍ മാറ്റി വെപ്പിച്ചീടാം
ഇനിയുള്ള കുന്നും പുല്‍മേടയും
നമ്മുടെ പൂര്‍വികര്‍ എത്രയോ ത്യാഗത്താല്‍
നല്‍കീ നമുക്കിന്നീ ജീവിതത്തെ
ജീവിത സമരത്തിലൂടെ നാം പൊരുതണം
ഇനിയുള്ള നല്ലൊരു തലമുറയ്ക്കായി

No comments:

Post a Comment